Sunday, April 13, 2025
Kerala

ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീര്‍പ്പായി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീര്‍പ്പായി.പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.

80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു.

നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്.

2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *