സംരംഭകർക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയിൽ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളിൽ സുപ്രധാനമാറ്റം
സംരംഭകർക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയിൽ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളിൽ സുപ്രധാനമാറ്റം വരുത്തി സർക്കാർ. ഭൂപരിധി ഇളവിന് അപേക്ഷിച്ചാൽ ആറു മാസത്തേക്ക് സംരംഭകനെതിരെ നടപടി സ്വീകരിക്കരുതെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. രണ്ടു മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കും. ഇളവ് അനുവദിച്ചില്ലെങ്കിൽ ഉടൻ തന്നെ നടപടിയെടുക്കാനായി ലാന്റ് ബോർഡിന് വിടും. മന്ത്രിമാരാടങ്ങിയ അഞ്ചംഗ സമിതിയാകും ഭൂപരിധിയിൽ തീരുമാനമെടുക്കും.
സംരംഭകർക്ക് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത് ഭൂപരിധിയിൽ ഇളവ് അനുവദിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ 2012 മേയ് മൂന്നിലെ ഉത്തരവിലൂടെ സർക്കാർ പുറപ്പെടുവിച്ചിരുന്നു. അപേക്ഷകൾ പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുന്നതിനായി അതത് ജില്ലാ കളക്ടർമാർ ചെയർമാനായി ജില്ലാതല സമിതി രൂപീകരിച്ചു. സംരംഭകൻ ഭൂപരിധി ഇളവിന് അപേക്ഷിച്ചാൽ ആറു മാസത്തേക്കോ അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരേയോ സംരംഭകന്റെ ഭൂമി ഏറ്റെടുക്കാൻ നടപടിയെടുക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സർക്കാർ കണ്ടെത്തി. പരിധയിലധികം ഭൂമി കൈവശം വച്ചാൽ മൂന്നു മാസത്തിനകം ലാന്റ് ബോർഡ് മുമ്പാകെ ഭൂമി സംബന്ധിച്ച പ്രസ്താവന നൽകണം. തുടർന്നാണ് നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തിയത്. ഭൂപരിധി ഇളവിനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേലുള്ള മുഴുവൻ പ്രക്രിയയും ഓൺലൈനായി നടത്തണം.
ഭൂമി വാങ്ങിയ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ സർക്കാരിന് ഓൺലൈനായി സമർപ്പിക്കണം. ഈ അപേക്ഷകളിൽ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷ നിരസിച്ചാൽ ഉടൻ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി ലാന്റ് ബോർഡിന് കൈമാറും. അപേക്ഷയിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ ചെയർമാനായി നിയമിച്ച ജില്ലാതല സമിതികൾ ഒഴിവാക്കി. റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട് വകുപ്പുമന്ത്രിയും അടങ്ങുന്ന അഞ്ചംഗ സമിതിയാകും അപേക്ഷയിൽ തീരുമാനമെടുക്കയെന്നും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഭൂപരിധി ഇളവിന് 10 കോടിയുടെ നിക്ഷേപവും ഏക്കറിന് 20 പേർക്ക് തൊഴിൽ ലഭ്യമാക്കണമെന്ന വ്യവസ്ഥയും നിലനിർത്തിയിട്ടുണ്ട്.