Thursday, October 17, 2024
Kerala

വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് അറസ്റ്റിൽ

സ്‌കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ ബിജെപി നേതാവിനെ പോക്‌സോ കേസിൽ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. ഏഴാം ക്ലാസുകാരനായ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിലാണ് ബിജെപി തൃപ്രങ്ങോട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടിൽ ബാലകൃഷ്ണനെ(50) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് പ്രതി വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയത്. അത്യന്തം അവശനായ വിദ്യാർഥിയുടെ മാനസിക നിലയിൽ മാറ്റം വന്ന അധ്യാപകർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും ചൈൽഡ് ലൈനിന് വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്‌കൂളിലെത്തി കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി. തുടർന്നാണ് ലൈംഗിക അതിക്രമ വിവരം പുറത്തായത്.

സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കേസിനെ തുടർന്ന് ഉന്നത ബിജെപി നേതാക്കൾ കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ശനിയാഴ്ച വൈകീട്ട് തൃപ്രങ്ങോട് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരൂർ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരൂർ സിഐ എം.ജെ.ജിജോ, സീനിയർ സിപിഒ ഷിജിത്ത്, സിപിഒമാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published.