Saturday, October 19, 2024
Kerala

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം; തെറ്റിദ്ധാരണ പരത്താൻ ആസൂത്രിത നീക്കമെന്ന് വി ശിവൻകുട്ടി

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ആസൂത്രിത നീക്കം നടക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. പ്രചരിപ്പിക്കുന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ല. തിരുവനന്തപുരത്ത് കെ.എസ്.ടി.എ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള ‘ആരോഗ്യകരമായ ബന്ധങ്ങള്‍’ എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല. പാഠ്യപദ്ധതി പരിഷ്കരണത്തിനായി കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ പൊസിഷന്‍ പേപ്പറുകള്‍ രൂപീകരിക്കാന്‍ 26 ഫോക്കസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി.

26 വിഷയ മേഖലകളെ സംബന്ധിച്ച് വിശദമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനായി 116 പേജുള്ള കരട് രേഖ പ്രസിദ്ധീകരിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും 26 ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായം തേടിയതിനുശേഷം 2022 സെപ്റ്റംബര്‍ 2 ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കരട് ജനകീയ ചര്‍ച്ചാരേഖ അവതരിപ്പിക്കും. തുടര്‍ന്ന് ജനകീയ ചര്‍ച്ചകളിൽ അഭിപ്രായ രൂപീകരണം നടത്തും.

പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ‘കരട്’ ജനകീയ ചര്‍ച്ചാരേഖയാണ്. പൊസിഷന്‍ പേപ്പറുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനകീയ ചര്‍ച്ചാകുറിപ്പുകള്‍ നിലപാടുകള്‍ അല്ല ജനാഭിലാഷം അറിയാനുള്ള ചോദ്യങ്ങളാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനും തസ്തികകൾ നിലനിർത്തുന്നതിനും സഹായകരമായ ശക്തമായ ഇടപെടലാണ്  ഇതുവരെയുള്ള സർക്കാരുകൾ നടത്തിവരുന്നത്.

ഇത്തവണ തസ്തിക നിർണ്ണയത്തിനു ശേഷം പോസ്റ്റ് നഷ്ടപ്പെടുന്നതിന് ഇടവരുന്നപക്ഷം അങ്ങനെയുള്ളവരുടെ കാര്യത്തിൽ 1:40 എന്ന അനുപാതം നടപ്പിലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ആണ്. ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published.