Saturday, October 19, 2024
Kerala

റോഡുകളിലെ കുഴികളെണ്ണാൻ പൊലീസിന് നിർദേശം; എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാൻ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി.

റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് നീക്കം. വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നല്കാതിരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.