Saturday, October 19, 2024
Kerala

ദുരിതാശ്വാസ നിധി തട്ടിപ്പ് : സമഗ്രമായ വിജിലൻസ് റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തി വരുന്ന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ തുടരുന്ന പരിശോധനയുടെ വിവരങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ റിപ്പോർട്ട്. തട്ടിപ്പിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി ഉൾപ്പടെ റിപ്പോർട്ടിൽ വിജിലൻസ് ശുപാർശ ചെയ്യുമെന്നാണ് വിവരം.

ചികിത്സസഹായം, പ്രകൃതി ദുരന്തം തുടങ്ങിയവയിൽ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥ സഹായം, ഏജന്റുമാരുടെ പ്രവർത്തന രീതികൾ, തുക വീതം വെയ്ക്കൽ എന്നിവയിൽ വിജിലൻസ് തെളിവ് ശേഖരിച്ചിട്ടുണ്ട്. അതേ സമയം, ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഭരണ പ്രതിപക്ഷ വാക്പോരും തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ ഒപ്പിട്ട അപേക്ഷകളിൽ തട്ടിപ്പ് നടന്നതിനാൽ അതടക്കം ഉയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്.

ഗുരുതരമായ രോഗം ബാധിച്ചവർ, അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രകൃതിക്ഷോഭങ്ങളിൽ ഇരയായവർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്. ചികിത്സാ സഹായത്തിനാണ് ഏറ്റവും കൂടുതൽ സഹായം നൽകാറുള്ളത്. ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതും ഈ വിഭാഗത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

Leave a Reply

Your email address will not be published.