Saturday, October 19, 2024
Kerala

കരുവന്നൂര്‍ തട്ടിപ്പ്; നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാന്‍ സിപിഐഎം; വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാന്‍ സിപിഐഎം. സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പണം മടക്കി നല്‍കാന്‍ നീക്കം തുടങ്ങാന്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ധാരണ. മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും.

ചൂടേറിയ ചര്‍ച്ചകളാണ് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നടന്നത്. സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാന്‍ നഷ്ടപ്പെട്ട പണം മടക്കി നല്‍കുമെന്ന് നേരിട്ട് കണ്ട് ഉറപ്പു നല്‍കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊതുവായ് ഉയര്‍ന്ന ആവശ്യം. സര്‍ക്കാര്‍ ഇടപ്പെട്ട് കരുവന്നൂരില്‍ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകര്‍ക്ക് മടക്കി നല്‍കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നല്‍കി മുഖം രക്ഷിക്കാനാണ് നീക്കം. കരുവന്നൂരില്‍ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

കരുവന്നൂരില്‍ സംഭവിച്ച പിഴവിനെതിരെ ശക്തമായ വിമര്‍ശനമാണ് ചില നേതാക്കള്‍ ഉയര്‍ത്തിയത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുതെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ കരുവന്നൂര്‍ ബാങ്കിന്റെ മറവില്‍ അയ്യന്തോള്‍ ബാങ്കിനെതിരെ ഉയര്‍ത്തുന്ന വായ്പ തട്ടിപ്പാരോപണവും കൊടുങ്ങല്ലൂര്‍ ബാങ്കിനെതിരെ ഉയര്‍ത്തുന്ന സ്വര്‍ണ്ണത്തട്ടിപ്പ് ആരോപണവും അനാവശ്യമെന്നാണ് കമ്മിറ്റിയില്‍ ഉയര്‍ന്ന വാദം. ഇരു സംഭവത്തിലും ബാങ്കിന് പങ്കില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യോഗ നിര്‍ദ്ദേശം.

കരുവന്നൂരില്‍ നിലപാട് വിശദീകരിക്കാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ ജാതകള്‍ സംഘടിപ്പിക്കും. എല്‍ഡിഎഫ് നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍മാരായ ആയിരിക്കും ജാഥകള്‍ സംഘടിപ്പിക്കുക. അതേസമയം ഇടിക്കെതിരെ ശക്തമായ നിലപാടുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നും രംഗത്തെത്തി.

Leave a Reply

Your email address will not be published.