Saturday, October 19, 2024
Kerala

പത്തനംതിട്ടയിലെ മധ്യവയസ്കൻ്റെ മരണം: സിപിഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ് 

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിൽ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. 

അതേസമയം ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയിൽ ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളാണ് എന്ന് ആരോപിക്കുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത്‌ പ്രസിഡൻ്റുമായ പി എസ് മോഹനൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. 

ബാബുവിൻ്റെ വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ബാബു സിപിഎം അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം ബാബുവിൻ്റേതാണോ എന്ന് പരിശോധിക്കണം എന്ന് പോലീസ് പറഞ്ഞു. 

ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബാബു ധരിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തൻ്റെ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടർന്ന് വീടിന് അകത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. ഈഡയറിയിലാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിക്കുന്നത്. 

ബാബുവിൻ്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബാബുവിൻ്റെ കൂടുതൽ സ്ഥലമേറ്റെടുത്ത് ശൌചാലയം അടക്കം സ്ഥാപിച്ച് ബസ് സ്റ്റോപ്പ് നവീകരിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് താൻ സഹകരിക്കാതെയായപ്പോൾ തന്നെ നിരന്തരം ഉപദ്രവിക്കുന്ന നിലയുണ്ടായെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 

ബാബുവിൻ്റെ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം പി.എസ്.മോഹനൻ്റെ മകനായ കെട്ടിട കോണ്ർട്രാക്ടാറെ ഏൽപിച്ചാൽ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരാൾക്ക് നിർമ്മാണ കരാർ ഏൽപ്പിച്ചതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയിൽ പറയുന്നു. ഡയറിയിലെ പേജിൻ്റെ പകർപ്പ് മാധ്യമങ്ങളെ ഏൽപ്പിക്കണമെന്നും കത്തിലുണ്ട്. 

Leave a Reply

Your email address will not be published.