മുഹമ്മദ് മുഹ്സിനെതിരായ നടപടി: പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയംഗങ്ങൾ അടക്കം രാജിക്ക് ഒരുങ്ങുന്നു
പാലക്കാട്: പാർട്ടി വിഭാഗീയതയുടെ പേരിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം പുകയുന്നു. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണ്. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്.
കാനം പക്ഷക്കാരനായ സിപിഐ ജില്ല സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം മണ്ഡലം കമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കാനം വിഭാഗത്തിന് ഒപ്പമല്ല.