Thursday, October 17, 2024
Kerala

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി പി. രാജീവ്

 

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ​ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. നിലവിലെ വീഴ്ച്ച സംബന്ധിച്ച് ഡി.എം.ആർ.സിയുടെ അന്വേഷണം നടക്കുകയാണ്. മറ്റൊരു ഏജൻസി പരിശോധന നടത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരി​ഗണിക്കും.

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പ്രതികരണവുമായെത്തിയിരുന്നു. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്.

കൊച്ചി മെട്രോയുടെ പാളത്തിലെ ചരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്നാണ് വിലയിരുത്തൽ. ചരിഞ്ഞ തൂണിന്റെ പൈലിങ്‌ ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്.

തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.

ഒരുമാസം മുമ്പാണ് പാലത്തിന് ചരിവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ചരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published.