ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ല; മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്ന് എം.വി ഗോവിന്ദൻ
ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്. കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാകേഷ് അന്ന് എം പി ആയിരുന്നു. ആർ എസ് എസ് വ്യക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണ്. ഗവർണർ ആർഎസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.
നിയമപരമായി പ്രവർത്തിക്കുമ്പോഴാണ് ഗവർണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ താൻ പണ്ടേ ആർഎസ്എസ് ആണ്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ട്. പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം ആർഎസ്എസിന് വേണ്ടിയാണെന്ന് അവതരിപ്പിക്കുന്ന ഒരാളോട് ഒന്നും പറയാനില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടിരുന്നു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ഗവർണറുടെ ആരോപണം.