സർവകലാശാലകളിൽ നടക്കുന്നത് സിപിഐഎം ബന്ധു നിയമനങ്ങൾ; ഗവർണറെ പിന്തുണച്ച് പ്രതിപക്ഷം
കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലകളിൽ നടക്കുന്നത് സിപിഐ എം ബന്ധു നിയമനങ്ങളാണ്. കഴിഞ്ഞ ആറ് വർഷക്കാലത്തെ സർവകലാശാല നിയമനങ്ങൾ പരിശോധിക്കണം. ഇഷ്ടക്കാർക്ക് നിയമനം നൽകാനുള്ള സർക്കാർ ശ്രമം നിയമപരമായി നേരിടും. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് കണ്ണൂർ സർവകലാശാലയിലേതെന്ന് വി ഡി സതീശൻ ആരോപിച്ചു.
സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ക്രമക്കേടുകൾ നടത്താനാണ്. വി സിമാരെ അടിമകളാക്കാനേ ബിൽ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാൽ പ്രതിപക്ഷവും നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം സിവിക് ചന്ദ്രൻ കേസിലെ സെഷൻസ് കോടതി പരാമർശം ഞെട്ടിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. വിവാദ പരാമർശത്തിൽ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. SC/ ST നിയമത്തെ അട്ടിമറിക്കുന്ന സമീപനമാണ് ജുഡീഷ്യറിക്കെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലാണോ ജീവിക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.