‘യുവാക്കളായ പൊതുപ്രവർത്തകർക്ക് ഉമ്മൻചാണ്ടി വലിയ പ്രചോദനം’; ഗവർണർ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഗവർണർ അനുശോചനം രേഖപ്പെടുത്തി. യുവ പൊതുപ്രവർത്തകർക്ക് ഉമ്മൻചാണ്ടി വലിയ പ്രചോദനമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച പൊതുപ്രവർത്തകൻ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന വ്യക്തി. ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്‌നേഹിച്ച ആളായിരുന്നു ഉമ്മൻചാണ്ടിയെന്നും ഗവർണർ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയ രംഗത്തെ പ്രമുഖരും നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘അദ്ദേഹവുമായി ഇടപെട്ട നിമിഷങ്ങൾ ഞാൻ ഓർത്തെടുക്കുന്നു, പ്രത്യേകിച്ച് ഞങ്ങൾ രണ്ടു പേരും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച കാലത്തും പിന്നീട് ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ളത്. ഈ വിഷമഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’– ഉമ്മൻചാണ്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോദി ട്വീറ്റ് ചെയ്തു.
കോൺഗ്രസിന്റെ നെടുംതൂണായിരുന്നു ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു. ഇന്നു നാം പോരാടുന്ന മൂല്യങ്ങളോട് അദ്ദേഹം അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്നെന്നും പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയ അതികായനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമർപ്പണവും ജനസേവനവും എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു.