Saturday, October 19, 2024
Kerala

ഗവർണർക്ക് പ്രതിരോധം; സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ ഗൃഹസമ്പർക്കയജ്ഞം ഇന്ന് മുതൽ

ഗവർണർ – സർക്കാർ പോര് കനക്കുമ്പോൾ ഗവർണർക്കായി പ്രതിരോധം തീർക്കാൻ ബിജെപി. ഇടത് സർക്കാരിൻ്റെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി ഇന്ന് മുതൽ നവംബർ 30 വരെ സംസ്ഥാനത്ത് ഗൃഹസമ്പർക്കയജ്ഞം നടത്തുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ഗവർണർക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി.

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കോഴിക്കോട്, കൂമിള്ളിയിൽ നിർവഹിക്കും. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ അടൂരും, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും, പികെ കൃഷ്ണദാസ് കണ്ണൂരിലും ഗൃഹസമ്പർക്കയജ്ഞത്തിൽ പങ്കെടുക്കും. 18,19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സമരവും സംഘടിപ്പിക്കും. ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ ഇന്നത്തെ രാജ്ഭവൻ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതി, സ്വജനപക്ഷബാധം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കൈകടത്തുന്ന ഗവർണർമാർക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജഭവൻ മാർച്ച് മാറുമെന്നാണ് ഇടതുപാർട്ടികളുടെ കണക്കുകൂട്ടൽ.

ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവനു മുന്നിലേക്ക് എൽഡിഎഫ് മാർച്ചു സംഘടിപ്പിക്കുന്നത്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ. ഒരുലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ആർഎസ്എസിന്റെ ചട്ടുകമാകുകയാണെന്നാണ് ആരോപണം. ശക്തമായ ജനരോഷം മാർച്ചിലൂടെ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.

നന്ദാവനത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് വെള്ളയമ്പലം ജംക്‌ഷനിൽ പൊലീസ് തടയും. കവടിയാർ, മ്യൂസിയം, വഴുതക്കാട് റോഡുകളിൽ പ്രവർത്തകർ കേന്ദ്രീകരിക്കും. ശക്തമായ സുരക്ഷയാണ് ഇപ്പോൾ തന്നെ രാജ്ഭവനിൽ ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുള്ള ഗവർണർ അടുത്ത ഞായറാഴ്ചയേ കേരളത്തിലേക്ക് മടങ്ങിയെത്തൂ.

Leave a Reply

Your email address will not be published.