‘പ്രവർത്തനം ജനപക്ഷത്ത് നിന്ന്, ദുരിതബാധിതരെ കാണാറുണ്ട്’: ശോഭാ സുരേന്ദ്രന് വി മുരളീധരന്റെ മറുപടി
ശോഭാ സുരേന്ദ്രന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി. തന്റെ പ്രവർത്തനം ജനപക്ഷത്ത് നിന്നാണ്. ദുരിത ബാധിതരെ താൻ കാണാറുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി. അതുകൊണ്ടാണ് തിരുവനന്തപുത്ത് ദുരിത ബാധിതരെ കാണാൻ പോയത് കാൽ നടയായിട്ടാണ്. കെ വി തോമസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചെന്ന് വ്യക്തമാക്കണം.
നടപ്പാക്കേണ്ടത് ഇ ശ്രീധരന്റെ ആശയം. സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരൻ്റെ നിലപാട്.ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാൾ സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ടെന്ന് ഇന്നലെ ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണം. പാർട്ടിയിൽ ചുമതലകൾ ഇല്ലെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതിവേഗ റെയിൽ പാതയിലെ കെ സുരേന്ദ്രന്റെ നിലപാട് ശോഭാ സുരേന്ദ്രൻ തള്ളി .ഇ ശ്രീധരൻ നിർദേശിച്ച പദ്ധതിയെ പിന്തുണയ്ക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവന ശോഭാ സുരേന്ദ്രൻ തള്ളി.സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടി എന്നാൽ ഒറ്റയാൾ പട്ടാളമല്ല. പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷം മാത്രമേ അറിയിക്കൂ. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.