ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ
ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നിർവാഹ സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്. മുല്ലക്കര രത്നാകരനാണ് അന്വേഷണം ആവശ്യപ്പെട്ടത്. ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം അഗ്നിബാധയിൽ അട്ടിമറി സാധ്യതകൾ സർക്കാർ തള്ളുമ്പോൾ ആണ് എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഭിന്ന നിലപാട് സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഇതിനിടെ ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രി മൺസൂഖ് മാണ്ഡവ്യ പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതേസമയം ബ്രഹ്‌മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി.
വൈകീട്ട് അഞ്ചരയോടെ 100 ശതമാനവും പുക അണയ്ക്കാനായെന്ന് കളക്ടർ അറിയിച്ചു. തീയണച്ച സാഹചര്യത്തിൽ ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാൻ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.