Sunday, April 13, 2025
Kerala

സ്കൂൾ യൂണിഫോമിട്ട പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ

തൃശ്ശൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 2020 മാർച്ച് മാസത്തിലാണ് സംഭവം. കുന്നംകുളം സ്വദേശി ഫലാൽ മോനാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജഡ്ജി ലിഷ എസ് ശിക്ഷ വിധിച്ചത്. 60000 രൂപ പ്രതി പിഴയടക്കാനും ശിക്ഷാ വിധിയിൽ പറയുന്നു.

ക്ലാസ്സ്‌ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 24 കാരനാണ് പ്രതി. സംഭവ ദിവസം ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന വിവരം ഗുരുവായൂർ ടെമ്പിൾ പോലീസിന് ലഭിച്ചു. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഫലാൽ മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയിയും അഡ്വ അമൃതയും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *