Saturday, October 19, 2024
Kerala

ഡോക്ടറെ കുത്തി കൊന്ന സംഭവം; കേരള പൊലീസിന് അപമാനകരമായ സംഭവമെന്ന് രമേശ്‌ ചെന്നിത്തല

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ ഗുരുതരമായ അനാസ്ഥമൂലമെന്ന് രമേശ്‌ ചെന്നിത്തല. റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ല. കർശനമായ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന് അപമാനകരമായ സംഭവമാണിത്. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിത്. താനൂരിലെ ബോട്ടപകടവും സമാനമായ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്.

Read Also: ഡോക്ടറെ കുത്തി കൊന്ന സംഭവം; കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്

പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്.

Leave a Reply

Your email address will not be published.