Saturday, October 19, 2024
Kerala

ബ്രഹ്മപുരം തീപിടുത്തം: നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തിൽ നിർണ്ണായക ഇടപെടലുമായി കേരള ഹൈക്കോടതി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരുൾപ്പെട്ടതാണ് സമിതി. ബ്രഹ്മപുരത്ത് പരിശോധന നടത്തി സമിതി റിപ്പോർട്ട് സമർപ്പിക്കണം.

എട്ട് സെക്ടറുകളിൽ ആറ് സെക്ടറിലെ തീ അണച്ചു എന്നും രണ്ട് സെക്ടറുകളിൽ പുക ഉയരുന്നുണ്ട് എന്നും കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. എന്നാൽ പുകയുടെ തീവ്രത കൂടുതലല്ലേ എന്നും ജനങ്ങൾ എത്ര നാൾ സഹിക്കണമെന്നും കോടതി ചോദിച്ചു. രണ്ട് ദിവസമായി രാത്രിയും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കോർപറേഷൻ മറുപടി നൽകി. നഗരത്തിലെ മാലിന്യ നീക്കം നാളെ തന്നെ പുനരാരംഭിക്കാനും കോടതി കോർപ്പറേഷന് കർശന നിർദേശം നൽകി. മാലിന്യ നീക്കം തടസ്സപ്പെട്ടതു മൂലവും, പുക കാരണവും ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരവും ഉണ്ടാകണം. ഖര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കർമ്മ പദ്ധതി സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published.