ഇന്ധന സെസ് ഏർപ്പെടുത്തിയത് ധനസ്ഥിതിയിലെ അപകടകരമായ സാഹചര്യം മൂലം; വിശദീകരണവുമായി മന്ത്രി കെ.എൻ. ബാലഗോപാൽ
സംസ്ഥാനത്തെ ധനസ്ഥിതിയിൽ അപകടകരമായ സാഹചര്യമുള്ളതുകൊണ്ടാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധിക നികുതിഭാരം സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ മുന്നറിയിപ്പുനൽകി. സർക്കാരിന്റെ പിടിപ്പുകേട് ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
വ്യക്തിപരമായ താൽപര്യം കൊണ്ടല്ല ഇന്ധന സെസ് ഏർപ്പെടുത്തിയതെന്നാണ് കെ.എൻ. ബാലഗോപാലിന്റെ വിശദീകരണം. ധനവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. അൻപതു വർഷത്തെ കുടിശികയുടെ കാര്യം സിഎജി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തിൽ 26000 കോടി രൂപയുടെ വരുമാനമുണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി.
അധികനികുതി അടയ്ക്കാത്തതിന് നടപടി വന്നാൽ ജനങ്ങളെ കോൺഗ്രസ് സംരക്ഷിക്കുമെന്നാണ് കെ. സുധാകരൻ അഭിപ്രായപ്പെട്ടത്. പിടിവാശിക്കു മുന്നിൽ ജനങ്ങളെ മുഖ്യമന്ത്രി തളച്ചിടുകയാണെന്നും അദ്ദേഹം ആരോപണം. സംസ്ഥാനത്തിന്റെ കടക്കെണിക്ക് കാരണം നികുതിവകുപ്പിന്റെ പരാജയവും ധൂർത്തുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇന്ധന സെസിനെതിരെ ഈ മാസം 15 മുതൽ 23 വരെ വിവിധ കലക്ടറേറ്റുകളിലേക്ക് മാർച്ചുകൾ സംഘടിപ്പിക്കാൻ യൂത്ത് ലീഗും പ്രഖ്യാപിച്ചു.