സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഓറഞ്ച് അലർട്ട് പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ തീവ്രമഴയാണ് നേരത്തെ പ്രവചിച്ചിരുന്നത്.പുതിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയില്ല. ശക്തമായ മഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല.
അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.