സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർഗോഡും സ്‌കൂളുകൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമർദ്ദവുമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. പാലാ പാറത്തോട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാശനഷ്ടമുണ്ടായി. തിരുവനന്തപുരം അന്തിയൂർകോണം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂളിലെ കെട്ടിടം തകർന്നു വീണു. കനത്ത മഴയെ തുടർന്ന് തൃശൂർ പൂമല ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ സ്‌ളൂയിസ് വാൽവ് തുറന്നതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വയനാട് ജില്ലയിൽ വ്യാപകമായി മഴയുണ്ട്. ജില്ലയിൽ ക്വാറികൾക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ആഗസ്റ്റ് 31 വരെ നിരോധനമേർപ്പെടുത്തി. കണ്ണൂരിലും ജൂലായ് പത്തുവരെ ക്വാറികൾക്ക് നിരോധനമുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച വരെ തുടരും.