Thursday, October 17, 2024
Kerala

മടവൂരില്‍ ദമ്പതികളെ തീകൊളുത്തി കൊന്ന കേസ്; കൊലയ്ക്ക് മുന്‍പുള്ള പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

 
തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതികളെ ചുട്ടു കൊലപ്പെടുത്തിയ കേസിലെ മരിച്ച പ്രതിയുടെ കൊലയ്ക്ക് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. പ്രതി കൊല നടത്താനായി വീട്ടില്‍ നിന്ന് ഇറങ്ങി ഓട്ടോയില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൈയില്‍ കരുതിയിരുന്ന സഞ്ചിയില്‍ പെട്രോള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്.

പനപ്പാംകുന്ന് സ്വദേശിയായ ശശിധരന്‍ നായരാണ് കേസിലെ പ്രതി. ഇയാള്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. മടവൂര്‍ സ്വദേശികളായ പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ് ശശിധരന്‍ നായര്‍ വീട്ടിലെത്തി തീ കൊളുത്തി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി ശശിധരന്‍ നായര്‍ പെടോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയത്. പ്രഭാകരക്കുറുപ്പ് ഭാര്യ വിമലകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമത്തിനിടെ പരിക്കേറ്റ ശശിധരന്‍ നായര്‍ അന്നുമുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

85 ശതമാനത്തോളം പൊള്ളലേറ്റു വെന്റിലേറ്ററിലായിരുന്ന ശശിധരന്‍ നായര്‍ ഇന്ന് വൈകിട്ടോടെ മരിച്ചു. മുന്‍വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത്. മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ശശിധരന്‍ നായര്‍ക്ക് പ്രഭാകര കുറുപ്പിനു വിരോധമുണ്ടായിരുന്നു. ശശിധരന്‍ നായരുടെ മകന്‍ ഗള്‍ഫില്‍ വച്ച് ആത്മഹത്യ ചെയ്തതിനായിരുന്നു വൈരാഗ്യം. വീട്ടിലേക്ക് അതിക്രമിച്ച കയറിയ ശശിധരന്‍ നായര്‍ ചുറ്റിക ഉപയോഗിച്ച് പ്രഭാകര കുറുപ്പിനെയും ഭാര്യ വിമലയെയും ആദ്യം തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. പിന്നാലെ കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ഇരുവരെയും തീകൊളുത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published.