കൊച്ചി പി ആൻഡ് ടി കോളനി നിവാസികളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം; 83 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിയെന്ന് മുഖ്യമന്ത്രി
കൊച്ചി പി ആൻഡ് ടി കോളനി നിവാസികളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് അന്ത്യമാവുകയാണ്. തേവരയിലെ പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ദുരിത ജീവിതം നയിച്ചിരുന്ന 83 കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്നത് പലർക്കും ഒരു ജീവിതകാലം മുഴുവനുള്ള കഠിനപ്രയത്നത്തിന്റെ ഭാഗമായുള്ള സ്വപ്നസാഫല്യമാണ്.
14.61 കോടി രൂപ ചെലവിൽ വിശാല കൊച്ചി വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആ കുടുംബങ്ങൾക്കായുള്ള ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമായിരിക്കുന്നത്. ഇതിനായി ലൈഫ് മിഷൻ 9.03 കോടി രൂപയും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് 4.86 കോടി രൂപയും പിഎംഎവൈ 1.23 കോടി രൂപയും നൽകി. ഭവനരഹിതരില്ലാത്ത കേരളമെന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഈ ജനകീയ നേട്ടങ്ങൾ നമുക്ക് ഊർജം പകരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.