കേരളത്തിൻ്റെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡൻ്റെ ആവശ്യത്തിനെതിരെ ബിജെപി
കേരളത്തിൻറെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡൻ്റെ ആവശ്യത്തിനെതിരെ ബിജെപി. ഹൈബിയുടേത് അസ്ഥാനത്തുള്ള ആവശ്യമെന്ന് ബിജെപി നേതാവ് എം ടി രമേഷ് കുറ്റപ്പെടുത്തി. ഭൂമിശാസ്ത്ര പരമായ കാരണങ്ങളല്ല തലസ്ഥാനം നിശ്ചയിക്കുന്നത്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തു നിന്നുണ്ടായ അപക്വവും ബാലിശവുമായ ആവശ്യമാണ് ഇതെന്നും എം.ടി രമേശ് ആരോപിച്ചു. പ്രാദേശിക വികാരത്തിൻറെ പേരിൽ പുളകിതരാകുന്ന ജനങ്ങൾ അല്ല എറണാകുളത്തുകാരെനും എം.ടി രമേശ് പറഞ്ഞു.
ഹൈബി ഈഡന്റെ ആവശ്യം തള്ളി സർക്കാർ തള്ളിയിരുന്നു. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
ഹൈബി ഈഡൻ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാർച്ച് 9ന് ലോകസഭയിൽ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.
തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേൽസംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ മാർച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡൻ തയ്യാറാക്കിയ ഈ ബില്ല് പ്രാവർത്തകമായാൽ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമ്മാണങ്ങൾക്കുമായി കോടാനുകോടി രൂപ വേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27നു ഫയൽ പരിശോധിച്ചു തള്ളിയത്.