ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 2ന്‍റെ ഉദ്ഘാടന പരിപാടി നടക്കും.
രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളില്‍ പങ്കെടുക്കും. പാലക്കാട് ബിഇഎം സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പങ്കെടുക്കും. യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ രാവിലെ 8.30ന് നടക്കുന്ന ലഹരി വിരുദ്ധ കൂട്ടയോട്ടവും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്‍റെ ഈ മഹാപോരാട്ടത്തില്‍ ഓരോ മലയാളിയും കണ്ണിചേരണമെന്ന് മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസിഡര്‍. ലോഗോ പ്രകാശനത്തില്‍ പങ്കെടുത്ത്, സൗരവ് ഗാംഗുലി ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയും സ്കൂള്‍ തലം വരെയും ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.