കനത്ത മഴ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമില്ല
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല നിറപുത്തരിക്ക് തീർത്ഥാടകർക്ക് നിയന്ത്രണമില്ല.
തീർത്ഥാടകർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യമനുസരിച്ച നിയന്ത്രണങ്ങളുടെ കാര്യം ജില്ല ഭരണകൂടം തീരുമാനിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ തുടരുകയാണ്. കോട്ടയം മൂന്നിലവിൽ ആറിടത്ത് ഉരുൾ പൊട്ടി. പത്തനംതിട്ട വെണ്ണിക്കുളത്ത് ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമ്പനാട് താമസിക്കുന്ന കുമളി സ്വദേശികളാണ് മരിച്ചത്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തമായി.
പത്തനംതിട്ട ജില്ലയിൽ മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ശക്തമായ മഴയിൽ കൊച്ചിയിൽ എം ജി റോഡിൽ വെള്ളം കയറി. പത്തനംതിട്ട അത്തിക്കയത്ത് വീടിനുമുന്നിൽ നിന്ന് പമ്പാനദിയിൽ വീണ് ഒരാളെ കാണാതായി. കോതമംഗലം കുട്ടമ്പുഴയിലും തിരുവനന്തപുരം പൊന്മുടിയിലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.