കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ്; പ്രതി അനിൽകുമാർ പിടിയിൽ
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റിൽ പ്രതി അനിൽകുമാർ പിടിയിൽ. മധുരൈയിൽ നിന്നുമാണ് അനിൽകുമാറിനെ പിടികൂടിയത്. പ്രതിയെ തൃക്കാക്കര എസി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറും, കുഞ്ഞിനെ ലഭിച്ച അനൂപും കളമശേരി മെഡിക്കൽ കോളജിൽ കൂടിക്കാഴ്ച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കളമശേരി മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റിനായി അനൂപ് അപേക്ഷ സമർപ്പിച്ച ജനുവരി 31നാണ്. അനൂപ് എന്തോ രേഖകൾ കൈമാറുന്നതും, അനിൽകുമാർ ഓഫീസിനകത്തേക്ക് കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വ്യാജ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാനാണ് അനൂപ് എത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
കേസിൽ പ്രധാന പ്രതി മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എ അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്.