Tuesday, March 11, 2025
Kerala

ഫെബ്രുവരി 20 മുതല്‍ ജനമുന്നേറ്റയാത്ര; കേന്ദ്ര-ആര്‍എസ്എസ് വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സിപിഎം

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥയ്ക്കൊരുങ്ങി സിപിഎം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസർകോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്ര സർക്കാറിന്റേയും ആർഎസിഎസിന്റേയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ.

അതേസമയം, ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്‍റ് ചെയ്തതെന്നും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് എംപിമാർ കേരളത്തിൽ പരമ ദയനീയമായിരുന്നുവെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. ഇനി പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നത്. കോൺഗ്രസ് എംപിമാരുടെ പ്രവർത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസ്സിലായവർ ആദ്യമാദ്യം പറയുന്നുവെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *