ജോഷിമഠിൽ നിന്ന് ഇതുവരെ 90 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു: പുഷ്കർ സിംഗ് ധാമി
ജോഷിമഠിൽ നിന്ന് ഇതുവരെ 90 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 60 ശതമാനത്തിലധികം കാര്യങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇടക്കാലാശ്വാസമായി ഒന്നരലക്ഷം രൂപയുടെ സഹായം വിതരണം ആരംഭിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ രംഗത്തെത്തി. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും നവംമ്പറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നർസിങ് മന്ദിർ എന്നിവിടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടിച്ചിൽ ഉണ്ടാകുന്നുവെന്നും ഐഎസ്ആർഒയുടെ പഠനത്തിൽ പറയുന്നു.