തലയ്ക്കടിച്ച് കൊന്നു, കമ്പിവടി വായില്‍ കുത്തിക്കയറ്റി; ഒളിവില്‍പോയ ബന്ധു പിടിയിൽ
ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല കുടിയില്‍ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ സമീപത്തെ വനമേഖലയില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു.
സ്വത്ത് തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.