‘പി.വി.അന്‍വറിനെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നു’; രമേശ് ചെന്നിത്തല
രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.ഐ.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.ഐ.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ലെന്നും രാഹുൽ ഗാസിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനും സി.പി.ഐ. എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് പിവി അൻവർ പറഞ്ഞത്. നെഹ്‌റുവിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അൻവർ പറഞ്ഞു. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുലെന്നും പിവി അൻവർ പ്രതികരിച്ചിരുന്നു
എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്.