Thursday, October 17, 2024
World

പാകിസ്താനില്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരുമടക്കം പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്.

പ്രാര്‍ത്ഥനയ്ക്കിടെ, ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനം നടക്കുമ്പോള്‍ 150ലേറെ വിശ്വാസികള്‍ പള്ളിക്കകത്തുണ്ടായിരുന്നെന്ന് രക്ഷപെട്ട പൊലീസ് ഓഫീസര്‍ മീന ഗുല്‍ പറഞ്ഞു. പരുക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് 2018 ന് ശേഷം നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു ഇത്.

Leave a Reply

Your email address will not be published.