Saturday, October 19, 2024
World

ഉക്രൈന്‍ അതിര്‍ത്തിയില്‍ പടക്കോപ്പും വലിയ സേനാ വിന്യാസവുമായി റഷ്യ; നാറ്റോ സേനയും അതിര്‍ത്തിയിലേക്ക്: ആശങ്കയോടെ ലോകം

ഉക്രൈനെ ലക്ഷ്യമിട്ട് റഷ്യ വലിയ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സാധൂകരിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ വലിയ തോതില്‍ സേന വിന്യാസവും പടക്കോപ്പുകളും റഷ്യ എത്തിച്ചതായാണ് വിവരം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉക്രൈന്‍ അതിര്‍ത്തിയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലുമായാണ് റഷ്യന്‍ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വന്‍ശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയില്‍ റഷ്യന്‍ സൈന്യം നിര്‍മിച്ച് വിന്യസിച്ച മൊബൈല്‍ ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ സംവിധാനമായ ഇസ്‌കന്ധര്‍ അടക്കം വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2014-ല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈനിയന്‍ പ്രദേശമായ ക്രിമിയയിലും ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉക്രൈനെതിരെ റഷ്യന്‍ സൈനിക നടപടിയുണ്ടായല്‍ പ്രതിരോധിക്കാനായി നാറ്റോ സനേയും ഉക്രൈനിലെത്തിയതായാണ് വിവരം. 8,500 സൈനികരെ വിന്യസിക്കാന്‍ തയ്യാറാക്കി അമേരിക്ക നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ ഉരിത്തിരിയുന്ന സംഘര്‍ഷ സാധ്യത വലിയ ഏറ്റുമുട്ടലിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് ലോകം.

Leave a Reply

Your email address will not be published.