‘എന്തുകൊണ്ട് പാകിസ്താനിൽ പോയില്ല ?’; വർഗീയ പരാമർശത്തിൽ അധ്യാപികയ്‌ക്കെതിരെ കേസ്
ഡൽഹിയിൽ ഗാന്ധി നഗറിൽ ഗവൺമെന്റ് സർവോദയ ബാൽ വിദ്യാലയ സ്‌കൂൾ അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്. വർഗീയ പരാമർശം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. ഒമ്പതാം ക്ലാസിലെ നാല് വിദ്യാർഥികളോടാണ് അധ്യാപിക വിവാദ ചോദ്യം ചോദിച്ചത്. ‘വിഭജന സമയത്ത് അവരും അവരുടെ കുടുംബവും എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല’ എന്ന് അധ്യാപിക ചോദിച്ചെന്നു പറഞ്ഞാണ് വിദ്യാർഥികൾ പരാതി നൽകിയത്.
മെക്കയിലെ കാബാ സ്തൂബത്തിനെതിരെയും ഖുറാനെതിരെയും അധ്യാപിക മോശമായി സംസാരിച്ചുവെന്നും വിദ്യാർഥികൾ പറയുന്നു. ഗവൺമെന്റ് സർവോദയ ബാൽ വിദ്യാലയയിലെ ഹേമ ഗുലാതി എന്ന അധ്യാപികക്കെതിരെയാണ് കേസ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ നിങ്ങൾക്ക് ഒരു പങ്കില്ലെന്നും അധ്യാപിക വിദ്യാർത്ഥികളോട് പറഞ്ഞു.
മുസാഫർ നഗറിൽ അധ്യാപിക വിദ്യാർത്ഥിയെ മറ്റ് മതത്തിൽപ്പെട്ട വിദ്യാർത്ഥികളെ കൊണ്ട് തല്ലിപ്പിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നും അധ്യാപികയുടെ ഭാഗത്ത് നിന്ന് മതവിദ്വേഷ പ്രസ്താവനയുണ്ടാകുന്നത്.