യുപിയിൽ സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; വിഡിയോ പ്രചരിപ്പിച്ചതിന് മാധ്യമപ്രവർത്തകനെതിരെ കേസ്
യുപിയിൽ സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൻ്റെ വിഡിയോ പ്രചരിപ്പിച്ചതിന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. മുസഫർ നഗർ പൊലീസ് ആണ് സുബൈറിനെതിരെ കേസെടുത്തത്. കുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയെന്നതാണ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
വിഷ്ണുദത്ത് എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. സുബൈർ തെറ്റുചെയ്തെന്ന് തെളിഞ്ഞാൽ 6 മാസം തടവ് ശിക്ഷയോ 2 ലക്ഷം രൂപ പിഴ ശിക്ഷയോ അനുഭവിക്കേണ്ടിവരും.
സംഭവത്തിൽ അധ്യാപിക മാപ്പ് ചോദിച്ചിരുന്നു. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്തി ത്യാഗി പറഞ്ഞു. മതപരമായ കാരണങ്ങൾ കൊണ്ടല്ല ഇത്തരം ഒരു നിർദ്ദേശം നൽകിയത് എന്നും അധ്യാപിക പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് മുസഫർനഗർ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗി മാപ്പപേക്ഷിച്ചത്.
സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്. അധ്യാപികക്കെതിരെ പൊലീസ് എടുത്ത കേസ് നിസ്സാര വകുപ്പുകൾ ചേർത്താണ്. ഐപിസി 323, 504 എന്നീ വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.
ഉത്തർപ്രദേശ് മുസഫർനഗർ ജില്ലിയിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. കുട്ടിയുടെ അച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തെങ്കിലും ഇവർക്കെതിരെ നിസ്സാര വകുപ്പുകളോടെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഐപിസി 323,504 എന്നീ വകുപ്പുകളാണ് നിലവിലുള്ളത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണിവ.കുട്ടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അധ്യാപികയെ ചോദ്യം ചെയ്യുന്ന അടക്കമുള്ള നടപടികൾ വൈകുകയാണ്. അധ്യാപികക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്നാണ് സൂചന.
എന്നാൽ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ നരേഷ് ടികായത്തിന്റെ നേ തൃത്വത്തിലുള്ള ബികെയു നേതാക്കൾ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി ഇരയായ കുട്ടിയെ മർദിച്ച സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു. അധ്യാപികയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകി.