തമിഴ്നാടിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ G സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന
തമിഴ്നാടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ G സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം ഇടങ്ങളിലാണ് പരിശോധന. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ആരോപണമുയർന്നിരുന്നു. ഡിഎംകെ പക്ഷത്തെ പ്രമുഖനായ എംഎൽഎയും എം. കെ. സ്റ്റാലിന്റെ വിശ്വസ്തനുമായ ചെന്നൈ അണ്ണാനഗർ എംഎൽഎ എം.കെ.മോഹന്റെ വീട്ടിലും ആദ്യ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഐ ടി റെയ്ഡിനെതിരെ മോഹൻറെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ റോഡുപരോധിക്കുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ ഡിഎംകെയുടെ അഴിമതികളെ കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ധനമന്ത്രി പളനിവെൽ ത്യാഗരാജന്റേത് എന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് ബിജെപി പുറത്തു വിട്ടിരുന്നു. അതിൽ, സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു എന്ന് ധനമന്ത്രിയുടേത് എന്ന പേരിൽ പുറത്തു വന്ന ഓഡിയോ ക്ലിപ്പിൽ അദ്ദേഹം മറ്റൊരു മാധ്യമപ്രവർത്തകനോട് പറയുന്നുണ്ട്.
ഓഡിയോക്ലിപ്പിന്റെ ആധികാരികത പരിശോധിക്കണെമെന്ന് ഡിഎംകെയും നടപടികൾ സ്വീകരിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് ആദ്യ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നത്. ബിജെപി ആരോപിക്കുന്നത് പോലെ ഡിഎംകെ നേതാക്കളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി G സ്ക്വയർ രംഗത്ത് വന്നിരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് – നിർമ്മാണ കമ്പനിയാണ് ജി G സ്ക്വയർ.