Sunday, April 13, 2025
National

‘ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3’; 20 വർഷം മുമ്പ് അബ്ദുൾ കലാം ചോദിച്ചു; ഇന്ന് രാജ്യം നൽകിയ മറുപടി ചന്ദ്രയാൻ 3

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.ചന്ദ്രയാൻ-2 ദൗത്യം 2019-ൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐഎസ്ആർഒയുടെ തുടർ ശ്രമമാണ് ചന്ദ്രയാൻ -3.

ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ -1 ആയിരുന്നു, ഈ സമയത്ത് ഉപഗ്രഹം ചന്ദ്രനുചുറ്റും 3400-ലധികം ഭ്രമണപഥങ്ങൾ നടത്തി. 2009 ഓഗസ്റ്റ് 29 ന് ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടപ്പോൾ ദൗത്യം അവസാനിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-1 അസംബിൾ ചെയ്യുമ്പോൾ എപിജെ അബ്ദുൾ കലാം ഐഎസ്ആർഒ ഓഫീസ് സന്ദർശിച്ചിരുന്നു.

20 വര്‍ഷങ്ങൾക്കു മുൻപ് ചന്ദ്രനിലേക്കൊരു ദൗത്യത്തെക്കുറിച്ചുള്ള ഇന്ത്യ ചിന്തിച്ചു തുടങ്ങിയുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്നെങ്കിലും ആ സ്വപ്നനേട്ടം കൈവരിക്കാൻ ഇന്ത്യക്ക് കഴിയുമെങ്കിൽ അതിൽപ്പരം വലിയൊരു അഭിമാനം മറ്റൊന്നുമുണ്ടാകില്ലെന്നാണ് എപിജെ അബ്ദുൾ കലാം അന്ന് അതേക്കുറിച്ച് പ്രതികരിച്ചത്.

‘ചന്ദ്രന്റെ പര്യവേക്ഷണം രാജ്യത്തിനാകെ, പ്രത്യേകിച്ച് യുവ ശാസ്ത്രജ്ഞര്‍ക്കും കുട്ടികൾക്കും അളവില്ലാത്ത ഊർജ്ജവും ആത്മവിശ്വാവുമായിരിക്കും സമ്മാനിക്കുക.’ ചന്ദ്ര പര്യവേക്ഷണത്തെക്കുറിച്ച് ഐഎസ്ആർഒ ആലോചിക്കുന്നുണ്ടെന്ന് 2003ൽ അറിയിച്ചപ്പോൾ കലാം ഇത്തരത്തിലാണ് പ്രതികരിച്ചത്. മറ്റു ഗ്രഹ പര്യവേക്ഷണങ്ങൾക്കു ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഒരു തുടക്കം മാത്രമായിരിക്കും ചന്ദ്ര ദൗത്യമെന്ന ആത്മവിശ്വാസവും കലാം അന്ന് പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ ഏറ്റവും വിദൂര സംവേദനാത്മക ഉപഗ്രഹമായ റിസോർസെസാറ്റ് -1 വിക്ഷേപിക്കാൻ തയ്യാറായിരുന്ന പി‌എസ്‌എൽ‌വി-സി 5 ന്റെ അന്തിമ തയ്യാറെടുപ്പുകൾ പരിശോധിച്ച ശേഷം ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു അന്നത്തെ രാഷ്ട്രപതിയായിരുന്ന കലാം. ഒരു വർഷത്തിനുശേഷം ചന്ദ്രയാൻ –1നെ കുറിച്ചു വിശദീകരിക്കാൻ ചെന്ന ഐഎസ്ആർഒ സംഘത്തോട് കലാം ചോദിച്ചത് എന്തുകൊണ്ട് ചന്ദ്രനിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നാണ്.

ഉപഗ്രഹം ഏതായാലും ചന്ദ്രനിലെത്തുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് അവിടെ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാത്തതെന്നാണ് കലാം ചോദിച്ചതെന്ന് ചന്ദ്രയാൻ–1ന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന എം അണ്ണാദുരൈ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണു 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്.11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *