ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു
കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു. പല കെട്ടിടങ്ങളിലും വിള്ളലുകൾ വലുതായതായതായി റിപ്പോർട്ടുകൾ ലഭിച്ചതായി ജില്ല കലക്ട്ടർ ഹിമാൻഷു ഖുരാന അറിയിച്ചു. ഇതിനെ തുടർന്ന് അധികൃതർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിർത്തിവെച്ചിരുന്ന ഹോട്ടലുകളുടെ പോളിക്കൽ നടപടികൾ പുനരാരംഭിച്ചു. സാഹചര്യങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചു മാറ്റാനാണ് നിർദ്ദേശം നൽകിയിക്കുന്നത്. പ്രദേശത്തെ 863 കെട്ടിനങ്ങളിൽ വിള്ളലേറ്റിട്ടുണ്ട്, ഇതിൽ 181 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്.
ഉപരിതല ഗതാഗത വകുപ്പ് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയാണ് ജോഷിമഠിനെ തകർത്തത് എന്നാണ് സുപ്രിംകോടതിയിൽ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ഹർജിയിലെ കുറ്റപ്പെടുത്തൽ. രണ്ടാമത്തേത് 2450 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതിയാണ്. ധൗലിഗംഗാ നദിയിൽ പണിത തപോവൻ വിഷ്ണുഗഡ് പവർപ്ളാൻറ് പ്രദേശത്തെ തകർത്തു എന്നാണ് വാദം.
രണ്ടായിരം മുതൽ മേഖലയിൽ പണിതുകൂട്ടിയത് നൂറുകണക്കിന് ബഹുനില മന്ദിരങ്ങളാണ്. ഒന്നിനും അനുമതി ഉണ്ടായിരുന്നില്ല. ഇതിനൊപ്പം വൻകിട വികസന പദ്ധതികളും വന്നു. രണ്ടും ചേർന്ന് ജോഷിമഠിനെ തകർത്തു എന്ന ഹർജിയിൽ ഇനി സുപ്രിംകോടതി എടുക്കുന്ന തീരുമാനം ഹിമാലയ സാനുക്കളിലെ മാത്രമല്ല പശ്ചിമഘട്ടത്തിലെ നിർമാണങ്ങളേയും സ്വാധീനിക്കാം.