മഹാരാഷ്ട്രയിൽ പശുക്കടത്തുകാരുടെ ആക്രമണം; ഒരു ഗോ സംരക്ഷകൻ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരുക്ക്
മഹാരാഷ്ട്രയിൽ പശുക്കടത്തുകാരുടെ ആക്രമണത്തിൽ ഒരു ഗോ സംരക്ഷകൻ കൊല്ലപ്പെട്ടതായി ആരോപണം. നന്ദേഡ് ജില്ലയിലെ അപ്പരോപേട്ട് ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പബ്ലിക് വേൾഡ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെ കന്നുകാലികളെ കടത്തുന്നതായി ഗോസംരക്ഷകർക്ക് വിവരം ലഭിച്ചു. പുലർച്ചെ രണ്ട് മണിയോടെ ഗോസംരക്ഷകർ പ്രസ്തുത വാഹനം അപ്പറോപെത്ത് ഏരിയയിലെ മൽക്ജാംബ് പാലത്തിൽ വെച്ചു തടഞ്ഞുനിർത്തി. ഈ സമയം ടെമ്പോയുടെ ക്യാബിനിലും വാഹനത്തിന് പിന്നിലും ഇരുന്ന കശാപ്പ് അനുകൂലികൾ പശു സംരക്ഷകർക്ക് നേരെ സായുധ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ് നന്ദേഡ് ഗോ രക്ഷക് സെൽ മേധാവി കിരൺ ബിച്ചേവാർ സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടർന്ന് സംഘർഷാവസ്ഥ ഒഴിവാക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഐപിസി സെക്ഷൻ 302, 307, 143, 147, 148, 159, 427, ആയുധ നിയമത്തിലെ സെക്ഷൻ 4, 7 എന്നിവ പ്രകാരമാണ് നാന്ദേഡ് പൊലീസ് കേസെടുത്തിരിക്കുന്നത്.