Saturday, October 19, 2024
National

കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്ത്

ന്യൂഡല്‍ഹി: കൊവിഡ് നെഗറ്റീവാണെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മുന്‍ മാര്‍ഗേഖയനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാലും വീടിനുളളില്‍ ഏഴുദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആവുന്നവര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കും.

നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴുദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനും പിന്നീടുള്ള ഏഴുദിവസം ഹോം ക്വാറന്റൈനും പാലിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതരരോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസില്‍ താഴെയുളള കുട്ടികളോടും ഒപ്പമുളള യാത്ര തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കിലും യാത്ര ചെയ്യാം. എന്നാല്‍, ഇക്കൂട്ടര്‍ നിര്‍ബന്ധമായും 14 ദിവസം വീടിനുളളില്‍ ക്വാറന്റൈനില്‍ കഴിയണം.

അടിയന്തര സാഹചര്യത്തില്‍ യാത്രചെയ്യുന്ന എല്ലാവരും 72 മണിക്കൂറിന് മുമ്പ് www.newdelhiairport.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം. എത്തിയാല്‍ ഉടന്‍ അതത് ഹെല്‍ത്ത് കൗണ്ടറുകള്‍ വഴിയും വിവരങ്ങള്‍ സമര്‍പ്പിക്കാം. ആര്‍ടി-പി സിആര്‍ പരിശോധന നടത്താതെ വരുന്നവര്‍ക്ക് ഇന്ത്യയിലെത്തിയാല്‍ അതിന് സൗകര്യമുളള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം. മുംബയ്, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ഈ സൗകര്യമുളളത്.

 

 

 

Leave a Reply

Your email address will not be published.