നിയമസഭാ തെരഞ്ഞെടുപ്പ്; നാഗാലാൻഡിൽ 30 കോടിയിലധികം രൂപ ഇഡി പിടിച്ചെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഗാലാൻഡിൽ നിന്ന് 30 കോടിയിലധികം രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി അനധികൃതമായി എത്തിച്ച 30.71 കോടി രൂപ പിടിച്ചെടുത്തതായി നാഗാലാൻഡ് ചീഫ് ഇലക്ടറൽ ഓഫീസറാണ് അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാഗാലാൻഡ് ഇഡി പരിശോധനകൾ നടത്തുന്നുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
ഫെബ്രുവരി 27 നാണ് നാഗാലാൻഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിപി പിയും സഖ്യമായാണ് മത്സരിക്കുന്നത്. എന്നാല്‍ എന്‍പിഎഫ് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാനുള്ള സാധ്യത തുറന്നിട്ടിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റക്കാണ് മത്സരിക്കുന്നത്. എന്‍ഡിഎ സഖ്യം ഇത്തവണ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലാണ് മത്സരിക്കുന്നത്. സഖ്യത്തില്‍ 40 സീറ്റില്‍ എന്‍ഡിപിപിയും 20 സീറ്റില്‍ ബിജെപിയുമാണ് മത്സരിക്കുന്നത്. എന്‍ പി എഫ് മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നത് ബി ജെ പിയെ അല്ല എന്നതിനാല്‍ തന്നെ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകില്ല. നാഗാലാന്‍ഡിൻ്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയെന്ന സുവര്‍ണാവസരവും ഇത്തവണ ബിജെപിക്ക് കൈയെത്തും ദൂരത്താണ്.