Saturday, October 19, 2024
National

തിങ്കള്‍ തീരം തൊടാന്‍ ഇനി 18 നാള്‍; ചാന്ദ്ര ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്നെത്തി ചന്ദ്രയാന്‍-3

ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ചാന്ദ്രദൗത്യത്തിന്റെ ഈ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തും. ചാന്ദ്രയാന്‍ തിങ്കള്‍ തീരം തൊടാന്‍ ഇനി അവശേഷിക്കുന്നത് 18 ദിവസങ്ങള്‍ മാത്രമാണ്. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ നാളെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റെന്ന പ്രക്രിയ നടക്കും. നാളെ രാത്രി 11 മണിക്കാണ് ഈ പ്രക്രിയ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയര്‍ത്തിയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങും.

ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14ന് ഉച്ചകഴിഞ്ഞ് 2.35നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

Leave a Reply

Your email address will not be published.