ക്യാപ്റ്റൻ മോദിയോടൊപ്പം രാവിലെ ആറ് മണിക്ക് മാച്ച് തുടങ്ങും, മികച്ച ബൗളർക്കാണ് ക്യാപ്റ്റൻ പന്തു നൽകുന്നത്; വിദേശകാര്യ മന്ത്രി
കേന്ദ്ര സർക്കാരിന്റെ വിദേശ നയവും പ്രവർത്തനങ്ങളും വിശദീകരിക്കാൻ ക്രിക്കറ്റ് പദങ്ങൾ ഉപയോഗിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ നടന്ന റെയ്‌സീന ചർച്ചയിലാണ് ജയശങ്കറിന്റെ ക്രിക്കറ്റ് ഉപമ. ഞങ്ങൾ ക്യാപ്റ്റൻ മോദിയോടൊപ്പം രാവിലെ ആറ് മണിക്ക് നെറ്റ് പ്രാക്ടീസ് ആരംഭിക്കുകയും രാത്രി വൈകും വരെ തുടരുകയും ചെയ്യുന്നു.
മികച്ച ബൗളർക്കാണ് ക്യാപ്റ്റൻ പന്തു നൽകുന്നത്. അദ്ദേഹം തന്റെ ബൗളർമാർക്ക് നിശ്ചിത സ്വാതന്ത്ര്യം നൽകുന്നുണ്ട്. അവസരം നൽകിയാൽ വിക്കറ്റ് എടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഒരു ക്രിക്കറ്റ് ടീമിനെപ്പോലെ, സ്വദേശത്ത് മാത്രമല്ല വിദേശത്തും മത്സരങ്ങൾ ജയിക്കാൻ ആഗ്രഹിക്കുന്നും വിദേശ നയം സൂചിപ്പിച്ച് ജയശങ്കർ ചൂണ്ടിക്കാട്ടി. മുൻ യു കെ പ്രധാനമന്ത്രി ടോണി ബ്ലയറും മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സന്നും വേദിയിലുണ്ടായിരുന്നു.
സർക്കാരിന്റെ ലോക്ക്ഡൗൺ തീരുമാനം വളരെ കഠിനമായിരുന്നു എന്നും ജയശങ്കർ പറഞ്ഞു. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ അത് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാകുന്നു. ഇന്ത്യ ബ്രിട്ടനെക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും ടോണി ബ്ലെയറിനെ നോക്കികൊണ്ട് പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടവുമായി ബന്ധപ്പെട്ട ആർ ആർ ആർ എന്ന ചിത്രത്തെ പറ്റിയും അദ്ദേഹം പറഞ്ഞു.