ആവിക്കല്‍ തോട് പ്ലാന്റ്; വാര്‍ഡ് ജനസഭയിലുണ്ടായ സംഘർഷത്തിൽ 125 പേർക്കെതിരെ കേസ്
കോഴിക്കോട് ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാൻ്റ് പദ്ധതി വിശദീകരിക്കാനായി ചേർന്ന ജനസഭയിലുണ്ടായ സംഘർഷത്തിൽ സി പി ഐ എം പ്രവർത്തകർ ഉൾപ്പടെ 125 പേർക്കെതിരെ കേസ്.
ബഹളമുണ്ടാക്കാൻ കരുതിക്കൂട്ടി ആളുകൾ ജനസഭയിലെത്തിയെന്നും എസ്ഡിപി ഐ ഉൾപ്പടെയുളള സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ആരോപിച്ചു. അതേസമയം പദ്ധതി പ്രദേശം ഉൾപ്പെടുന്ന വെള്ളയിൽ വാർഡിൽ നാളെ നടക്കുന്ന ജനസഭയിൽ പങ്കെടുക്കുമെന്ന നിലപാടിലാണ് സമരസമിതി.
75 സമരസമിതി അംഗങ്ങൾക്കെതിരെയും 50 സി പി ഐ എം പ്രവർത്തകർക്കെതിരെയുമാണ് വെളളയിൽ പൊലീസ് കേസ് എടുത്തത്. തോപ്പയിൽ വാർഡിൽ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ എൽഡി എഫ് വിളിച്ചു ചേർത്ത ജനസഭയിലാണ് സംഘർഷമുണ്ടായത്. പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങവെ കാറിന് നേരെ കല്ലേറുണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു. ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറാണെന്നും സാധാരണക്കാരായ ആളുകളെ ആരക്കയോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാളെ വെള്ളയിൽ വാർഡിൽ എൽഡി എഫ് പിന്തുണയിൽ നടത്തുന്ന ജനസഭയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് യുഡിഎഫ് അംഗമായ വാർഡ് കൗൺസിലർ പറത്തു. ക്ഷണമില്ലെങ്കിലും ജനസഭയിൽ പങ്കെടുക്കുമെന്ന് സമരസമിതിയും വ്യക്തമാക്കി. അതേസയം സംഘർഷ സാധ്യത കണക്കിലെടുത്ത് ആവിക്കൽ തോട് മേഖലയിൽ കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.