Saturday, October 19, 2024
Kerala

നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കും; ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും. പേവിഷബാധ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായാണ് വിദഗ്ധ സമിതിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങളിൽ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. വിദഗ്ധ സമിതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമർപ്പിക്കും.

സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്. 2022 ജനുവരി മുതല്‍ ആഗസ്റ്റ് മാസം 25 വരെ കോട്ടയം ജില്ലയില്‍ മാത്രം 7164 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏറ്റവുമധികം വൈക്കത്താണ്. വൈക്കത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്‍പത്തികധികം പേര്‍ക്ക് നായയുടെ കടിയേറ്റു.

വൈക്കം നഗരപരിധിയിലും വെച്ചൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളിലും കടിച്ച നായകള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. അതിതീവ്ര പേവിഷബാധ കണ്ടെത്തിയ നായയുടെ കടിയേറ്റവരും വളര്‍ത്തുമൃഗങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. തെരുവ് നായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്നാണ് ജനങ്ങളുടെ പരാതി.

കോട്ടയം വടവാതൂര്‍ കറുകച്ചാല്‍ എന്നിവിടങ്ങളിലും നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതാണ് തെരുവ് നായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. കാല്‍നടക്കാനും ഇരുചക്ര വാഹനക്കാരുമാണ് ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്.

Leave a Reply

Your email address will not be published.