സിപിഐ ലോക്കൽ സെക്രട്ടറിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയുടെ ആത്‌മഹത്യാ കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം മാറനല്ലൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി സജിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യയിലേക്ക് നയിച്ചത് സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കങ്ങളാണെന്ന് കുറിപ്പിൽ പറയുന്നു. പ്രാദേശിക സിപിഐ തർക്കങ്ങളും, സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്.
കണ്ടല ബാങ്ക് പ്രസിഡന്റും, സിപിഐ നേതാവുമായ ഭാസുരാംഗൻ ചതിച്ചു എന്നാണ് കുറിപ്പ്. ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ ലോക്കൽ സെക്രട്ടറി സുധീർ ഖാനെതിരെയും ആരോപണമുണ്ട്. വെള്ളൂർക്കോണം സഹകരണ സംഘത്തിൽ സുധീർ ഖാൻ സാമ്പത്തിക തിരിമറി നടത്തി. അതിൽ തർക്കമുണ്ടായിരുന്നുവെന്നും സജിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഇന്നലെ മധുരയിലെ ലോഡ്ജിലാണ് സജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുധീർ ഖാന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിൻകരക്ക് സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വാഹത്തിൽ നിന്ന് ആസിഡിന്റെ അംശവും കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രാവിലെയാണ് സുധീർഖാന് നേരെ ആക്രമണമുണ്ടായത്. സുധീറിന്റെ വീട്ടിലെത്തിയ സിപിഐ മുൻ ലോക്കൽ സെക്രട്ടറി സജികുമാർ കയ്യിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സജി കയ്യിൽ കരുതിയ ഒരു ദ്രാവകം മുഖത്ത് ഒഴിച്ചുവെന്ന് സുധീർ ഖാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം സജിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.