ശബരിമല തീർത്ഥാടന മുന്നൊരുക്കം; പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ശബരിമല തീർത്ഥാടന അവലോകനത്തിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകളുടെ നിർമാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാത്തതിനാണ് വിമർശനം. തീർത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിൽ മന്ത്രി അതൃപ്തി വ്യക്തമാക്കി. ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
അലസത കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
ഡോർമെറ്ററി ഓൺലൈൻ ആയി ബുക്ക് ചെയ്യാം. നിലവിൽ ഉള്ള പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കും. ഒക്ടോബർ 19 ന് മുമ്പ് എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. അല്ലെങ്കിൽ ചുമതലയുള്ള ഉദ്യേഗസ്ഥർ മറുപടി പറയേണ്ടിവരും. ചീഫ് എഞ്ചിനീയർമാർ റോഡുകളിലൂടെ സഞ്ചരിച്ച് കാര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.