Saturday, April 26, 2025
Kerala

നിഖിലിന്റെ വ്യാജ ബിരുദം: എംകോം ക്ലാസിൽ തുടക്കത്തിലേ പിടിച്ച് അധ്യാപിക, കള്ളം പറഞ്ഞ് പ്രതി തടിയൂരി

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ വ്യാജ ഡിഗ്രിയുമായി എംകോമിന് ചേർന്ന നിഖിൽ തോമസിന്റെ തട്ടിപ്പിൽ, ആദ്യ ക്ലാസിൽ തന്നെ ഒരു അധ്യാപികയ്ക്ക് സംശയം തോന്നിയിരുന്നു. ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന് അധ്യാപിക ചോദിച്ചപ്പോൾ തോറ്റ വിഷയങ്ങൾ സപ്ലിമെന്ററി പരീക്ഷയിൽ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടി. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിൽ നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് മുങ്ങിയ നിഖിൽ തോമസിനെ ഇന്നലെ പുലർച്ചെയാണ് കോട്ടയം സ്റ്റാൻഡിൽ വച്ച് കെ എസ് ആർ ടി സി ബസിൽ നിന്ന് പൊലീസ് പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖിൽ മൊഴി നൽകി. എബിൻ സി രാജ് കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.

നിലവിൽ മാലിദ്വീപിലാണ് അബിൻ സി രാജുള്ളത്. ഫെയ്സ്ബുക്ക് പ്രൊഫൈലിൽ താൻ മാലിയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്നും അബിൻ രേഖപ്പെടുത്തിയിട്ടുണ്ട്. അബിനെ പൊലീസ് വിളിച്ചു വരുത്തും. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖിൽ പണം നിക്ഷേപിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ബി കോം മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും കലിംഗയിൽ നിന്നുള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റും ടി സിയുമാണ് വ്യാജമായി നിഖിൽ ഒപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്. എസ് എഫ് ഐ വഴിയാണ് അബിനുമായി ബന്ധമെന്നും അബിൻ ചതിച്ചെന്നും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി മടങ്ങുന്നതിനിടെ നിഖിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *