Saturday, October 19, 2024
Kerala

അയ്യന്തോള്‍ സഹകരണ ബാങ്കിലും തട്ടിപ്പ്; അധ്യാപികയുടെ പേരില്‍ ലോണെടുത്ത് മുങ്ങി; 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര

അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്‌പ്പാ തട്ടിപ്പിന് ഇരയായി ദമ്പതികൾ. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശികളായ ശാരദ കുട്ടികൃഷ്ണൻ ദമ്പതികൾക്കാണ് പണം നഷ്ടമായത്. ദമ്പതികളുടെ പേരിൽ ഒരു കോടിയിലധികം രൂപയുടെ ലോണെടുത്ത് മലപ്പുറം സ്വദേശി മുങ്ങി. ബാങ്ക് അധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്ന ദമ്പതികൾ വ്യക്തമാക്കി.

മലപ്പുറം സ്വദേശി ലോൺ എടുത്തത് വ്യാജ മേൽ വിലാസം സൃഷ്‌ടിച്ച്‌. മലപ്പുറം വളയംകുളം സ്വദേശി അബൂബക്കറിനെതിരെ ഇ ഡിക്ക് പരാതി നൽകും. വിഷയത്തിൽ വിമർശനവുമായി അനിൽ അക്കര രംഗത്തെത്തി. കാറുവണ്ണൂരിൽ നടന്നതിനേക്കാൾ വൻ തട്ടിപ്പാണ് അയ്യന്തോൾ ബാങ്കിൽ നടന്നത്.

ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രം.അയ്യന്തോളിൽ നടന്നത് 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര പറഞ്ഞു. ലോൺ എടുത്ത് തട്ടിപ്പ് നടത്തുന്നതിന് പിന്നിൽ കോലാഴി മാഫിയ സംഘം. തട്ടിപ്പിൽ സിപിഐഎം മറുപടി പറയണമെന്നും അനിൽ അക്കര പറഞ്ഞു.

റിട്ടയേഡ് സ്കൂൾ അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കർ പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കർ അയ്യന്തോൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു. ശാരദയോ അബൂബക്കറോ അയ്യന്തോൾ ബാങ്ക് പരിധിയിൽ വരുന്നവരല്ല. ലോൺ പാസ്സാക്കാൻ അബൂബക്കറും ബാങ്കുകാരും ഒത്തുകളിച്ചു എന്നാണ് ശാരദയുടെ ആരോപണം.

ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം എന്ന് അബൂബക്കർ പറഞ്ഞിരുന്നുവെന്നും ശാരദ ആരോപിക്കുന്നു. നേരത്തെ ഇത് സംബന്ധിച്ച് ശാരദയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ശാരദ ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെക്കുറിച്ചും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.